തൃശൂര്‍:സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഒരേസമയം പങ്കാളികളായ തൃശ്ശൂരിലെ സ്വര്‍ണവേട്ടയില്‍ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത് വിനോദയാത്രയെന്നു പറഞ്ഞ്
റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയത് അഞ്ചു ടൂറിസ്റ്റ് ബസുകളിലും ഏഴു വാനുകളിലും. ‘വിനോദയാത്ര’ ബാനര്‍ കെട്ടിയ ബസുകളില്‍ സ്വരാജ് ഗ്രൗണ്ടിലാണ് ഇവര്‍ ആദ്യം ഒത്തുചേര്‍ന്നത്. അവിടെനിന്ന് ഓരോ സ്ഥലത്തേക്കും പത്തും അതിലധികവും പേരടങ്ങുന്ന സംഘമായി പിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
റെയ്ഡ് ആസൂത്രണം ചെയ്തത് അതീവ രഹസ്യമായാണ്. പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 700 ഓളം വരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. തൃശൂരിലെ സ്വര്‍ണ നിര്‍മാണ-വ്യാപാര കേന്ദ്രങ്ങളടങ്ങുന്ന 78 ഇടങ്ങളിലായിരുന്നു പരിശോധന. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയും സ്ഥാപനങ്ങളിലെ ജീവനക്കാരെ മറ്റുള്ളവരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല.
ബുധനാഴ്ച വൈകീട്ട് തുടങ്ങിയ പരിശോധന അവസാനിച്ചത് വ്യാഴാഴ്ച ഉച്ചക്കാണ്. ബുധനാഴ്ച 10 കിലോഗ്രാം കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചു, വ്യാഴാഴ്ച റെയ്ഡ് പൂര്‍ത്തിയാക്കിയതോടെ ഇത് 104 കിലോ ഗ്രാം ആയി. പിടികൂടിയ സ്വര്‍ണം ട്രഷറിയിലേക്ക് മാറ്റുമെന്ന് ജി.എസ്.ടി അധികൃതര്‍ അറിയിച്ചു.

