പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറയില്ലെന്ന് എന്‍.എന്‍. കൃഷ്ണദാസ്

പാലക്കാട്: ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് . മാധ്യമങ്ങളോടുള്ള പരാമര്‍ശം അബദ്ധം പറ്റിയതല്ല. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉത്തമബോധ്യത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷുക്കൂറിന്റെ വീട്ടിലെത്തിയ മറ്റ് പാര്‍ട്ടിക്കാരെ കൂടി ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയത്. മാപ്പ് ആവശ്യപ്പെട്ടുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെ എന്നും കൃഷ്ണദാസ് പറഞ്ഞു.

ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെയാണ് സി.പി.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് അധിക്ഷേപിച്ചത്. ”ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ കഴുകന്മാരെപ്പോലെ നടക്കുകയല്ലേ. ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ല. എല്ലാവരോടും സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കരുത്. കോലുംകൊണ്ട് തന്റെ മുന്നിലേക്കു വരേണ്ടെന്നും മാറാന്‍ പറഞ്ഞാല്‍ മാറിക്കൊള്ളണം”
”സി.പി.എമ്മില്‍ പൊട്ടിത്തെറിയെന്ന് പറഞ്ഞവര്‍ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നില്‍ പട്ടികള്‍ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നില്‍ കാത്തുനിന്നവര്‍ തലതാഴ്ത്തുക”.എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികള്‍’ എന്ന വാക്ക് തുടര്‍ച്ചയായി പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോഴും ആ പ്രയോഗം തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *