കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുത്ത ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും

കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിയില്‍ അന്വേഷണമാരംഭിച്ച് പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത നൃത്ത അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പരിപാടിയെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, അതിനെ സംബന്ധിച്ചും പൊലീസ് ചോദ്യങ്ങള്‍ ചോദിച്ചേക്കും.

പരിപാടിയില്‍ പങ്കെടുക്കാനെത്തി വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. സ്റ്റേജ് നിര്‍മിച്ചത് അപകടകരമായി തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊലീസും ഫയര്‍ഫോഴ്‌സും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിഐപി സ്റ്റേജിനടുത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം വൈകിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *