നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കഥകള്‍ മെനയാന്‍ ശ്രമിക്കുന്നെന്ന് കേരളം സുപ്രീം കോടതിയില്‍

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ അടിസ്ഥാന രഹിതമായ കഥകള്‍ മെനയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയില്‍. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസവും സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ധനായ ഡോ. എസ്.പി സുനിലിനെ 21 ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ധ എ.എസ് ദീപയെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകന്‍ വിസ്തരിച്ചു. എന്നാല്‍, കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് വിസ്തരിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറി??ഞ്ഞെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണ്. അന്തിമ വാദം കേള്‍ക്കല്‍ ഒരു മാസം നീണ്ടുനില്‍ക്കും. ജാമ്യം ലഭിച്ചാല്‍ പള്‍സര്‍ സുനി മുങ്ങാനും ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

വിചാരണ നീണ്ടുപോകുന്നതിനാല്‍ ജാമ്യം തന്റെ അവകാശമണെന്ന പള്‍സര്‍ സുനിയുടെ വാദത്തെയും കേരളം തള്ളുന്നു. ക്രൂരമായ ആക്രമണം ആണ് അതിജീവിതയ്ക്കുനേരെ ഉണ്ടായത്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതി പുറപ്പടുവിച്ചിട്ടുള്ള മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും അതിനാല്‍ ജാമ്യം ആവശ്യപ്പെട്ടുള്ള പള്‍സര്‍ സുനിയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *