ഞങ്ങളെ മോശക്കാരാക്കും വിധമുള്ള പ്രചരണം ദയവു ചെയ്തു അവസാനിപ്പിക്കുക;സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അമൃത സുരേഷ്

കുടുംബത്തിന്റെ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകളെന്ന് ഗായിക അമൃത സുരേഷ്. വര്‍ഷങ്ങളോളം ഉണ്ടായ അടിച്ചമര്‍ത്തലിനും മൗനത്തിനും ഒടുവില്‍, ഇപ്പോള്‍ ഞങ്ങള്‍ ഒരു മാറ്റത്തിനായി ഒരുപാട് കൊതിക്കുന്നു, എവിടെനിന്നെന്നറിയാത്ത ധൈര്യത്തോടെ മുതിരുന്നു…ഒരുപാടു പ്രാര്‍ത്ഥനയോടെയാണ് ഭാവിയെ ഉറ്റുനോക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അമൃത സുരേഷ് എഴുതിയ കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

അമൃത സുരേഷ് പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം:

ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകള്‍ ..നാലു പെണ്ണുങ്ങള്‍ മാത്രം അടങ്ങുന്ന ഞങ്ങളുടെ കുടുംബം, ഇന്ന് വരെ ഞങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷ നിമിഷങ്ങളും, സംഗീതവും ഒക്കെ പങ്കുവയ്ക്കാന്‍ മാത്രം ആണ് ഉപയോഗിച്ചിട്ടുള്ളത്.. മറ്റൊരാളുടെ ജീവിതത്തില്‍ കയറുകയോ അവരെ ഉപദ്രവിക്കുകയോ ഒരിക്കല്‍ പോലും ചെയ്യാതിരുന്നിട്ടും എന്ത് കൊണ്ടെന്നറിയാത്ത വിധം ഒരുപാട് സൈബര്‍ബുള്ളി നേരിട്ടവരാണ് ഞങ്ങള്‍ ഓരോരുത്തരും.

നിങ്ങള്‍ ഓരോരുത്തരെയും പോലെ, ഞങ്ങളുടെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും മറ്റും ഒക്കെ നിങ്ങളുമായി പങ്കുവെക്കുക എന്നതുമാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ – എന്ന് തന്നെ പറയാം, അത് നിങ്ങളോടൊക്കെ ഉള്ള മാനസികമായ അടുപ്പംകൊണ്ട് മാത്രമാണ്.

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ക്കറിയാം, എന്നാലും പറയട്ടെ, ഞങ്ങള്‍ നിയമത്തെ- ഒരുപാട് വര്‍ഷത്തിന്റെ പോരാട്ടത്തിനും, മൗനത്തിനും ശേഷം മാത്രം ആണ് ആശ്രയിച്ചത് – ഞങ്ങളുടെ ജീവിതവും കുടുംബവും സംരക്ഷിക്കുവാന്‍ വേണ്ടി മാത്രം… ആരെയും വേദനിപ്പിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. മറിച്ച് നാലു പെണ്ണുങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം നിലനിര്‍ത്താന്‍ വേണ്ടി മാത്രം ആണ് നിയമത്തെ ആശ്രയിക്കേണ്ടി വന്നത്, ഏതൊരു ഇന്ത്യന്‍ പൗരനേയും പോലെ ..

മാധ്യമങ്ങളില്‍ നിരന്തരമായ ഒരു ചര്‍ച്ചയായിരുന്ന ഈ വിഷയം, ഇന്ന് കോടതിയുടെ പരിഗണയിലുള്ള ഒരു കേസ് ആയി നിലകൊള്ളുന്നു.. ശേഷം, ഒരു പ്രസ്താവനകളും ഇക്കാര്യത്തിനെയോ കേസിനെയോ പറ്റി പരാമര്‍ശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മാധ്യമവേദികളില്‍ വീണ്ടും ഒരു ചര്‍ച്ചാവിഷയമായി ഇക്കാര്യം വരുന്നത് ഞങ്ങളുടെ ഭാഗത്തു നിന്ന് ശേഷം വന്ന ഒരു പ്രസ്താവനകളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിലല്ല. വീണ്ടും ഇതൊരു സംസാരവിഷയമാക്കാന്‍ ഞങ്ങള്‍ തീരെ ആഗ്രഹിക്കുന്നില്ല. നിയമം അതിന്റെ വഴിയിലൂടെ കാര്യങ്ങള്‍ക്കു ഒരു ശരിയായ സമാപ്തിയുണ്ടാക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

വര്‍ഷങ്ങളോളം ഉണ്ടായ അടിച്ചമര്‍ത്തലിനും മൗനത്തിനും ഒടുവില്‍, ഇപ്പോള്‍ ഞങ്ങള്‍ ഒരു മാറ്റത്തിനായി ഒരുപാട് കൊതിക്കുന്നു, എവിടെനിന്നെന്നറിയാത്ത ധൈര്യത്തോടെ മുതിരുന്നു…ഒരുപാടു പ്രാര്‍ത്ഥനയോടെയാണ് ഭാവിയെ ഉറ്റുനോക്കുന്നത്. കാരണം ഇന്ന് ഞങ്ങളോടൊപ്പം ഞങ്ങളുടെ അച്ഛന്‍ പോലും കൂടെ ഇല്ല. സംഗീതവും, വ്‌ലോഗിങ്ങും, അത് പോലെ ഞങ്ങളുടെ കൊച്ചു സ്വപ്നങ്ങളുമൊക്കെ ആയി ഒന്ന് പറന്നുയരാന്‍ ശ്രമിക്കുന്ന ദിവസങ്ങള്‍ ആണ് ഞങ്ങളുടെ മുന്നില്‍.. എന്റെ മകള്‍ക്ക് അവള്‍ അര്‍ഹിക്കുന്നതിനും മികച്ചത് നേടിയെടുക്കാന്‍ ഒരു ജീവിതം ഒരുക്കുവാന്‍ വേണ്ടി, മരണം വരെയും പൊരുതാനായി ആണ് അവളുടെ ഈ മൂന്നു അമ്മമാര്‍ ജീവിച്ചിരിക്കുന്നത്.

ഇത്തരം വിഷയങ്ങള്‍ കാരണം ഞങ്ങളുടെ വ്യക്തിപരവും സംഗീതപരവുമായ ജീവിതത്തില്‍ ഒരുപാട് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ, അതെല്ലാം ഒരുപാട് പ്രതീക്ഷയോടെ തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്..

ഞങ്ങളെ ഞങ്ങളാക്കി മാറ്റിയ മാധ്യമങ്ങളോട് പറയാനൊന്നു മാത്രം, ഒരുപാട് സഹികെട്ടതില്‍ നിന്നും എടുത്ത തീരുമാനങ്ങളുടെ സംഘര്‍ഷം, ഞങ്ങള്‍ എങ്ങനെയോ ശക്തി സംഭരിച്ചാണ് മറികടക്കുവാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ദയവു ചെയ്തു ഞങ്ങളുടെ യാതൊരു അറിവുമില്ലാത്ത കാര്യങ്ങളും പ്രസ്താവനകളും പറഞ്ഞു പരത്തരുത്.. വസ്തുത പരിശോധിക്കാത്ത വാര്‍ത്തകള്‍ കാരണം ഒരുപാട് വേദനിച്ചവര്‍ എന്ന നിലയില്‍ ഞങ്ങളെ ഇനിയും വീഴ്ത്താനൊരു കാരണമായി നിങ്ങള്‍ മാറരുത്.. ഇനിയും ഒരു വീഴ്ചയില്‍ നിന്ന് മാനസികമായും ശാരീകമായും ഉയര്‍ന്നു വരാന്‍ തന്നെ പറ്റുമോ എന്നറിയില്ല ഞങ്ങള്‍ക്ക്.

സാധാരണ മനുഷ്യര്‍ക്ക് പറ്റാവുന്ന തെറ്റുകള്‍ക്കുപരി, നിങ്ങള്‍ വസ്തുതകള്‍ തിരക്കാതെ കേട്ടുറപ്പിച്ച കെട്ടുകഥകള്‍ പോലെ, ആരുടേയും ഒന്നും പിടിച്ചുപറിക്കാനോ ആരെയും ഉപദ്രവിക്കാനോ ഇന്നേ വരെ മുതിര്‍ന്നിട്ടില്ല, ഇനിയും അത് സംഭവിക്കില്ല. ഞങ്ങളുടെ മാതാപിതാക്കളുടെയും പ്രകൃതിയുടെയും ഭഗവാന്റെയും കൃപയാല്‍ കിട്ടിയ സംഗീതത്തെ ഉപാസിച്ചു ഞങ്ങളാലാവുന്ന ഉയരങ്ങളിലേക്ക് പറന്നുയരാന്‍ വേണ്ടി മാത്രം ആണ് അന്നും ഇന്നും എന്നും ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ആ സത്യം വിട്ടു ഇന്നേ വരെ ഒന്നിന്നും നിന്നിട്ടുമില്ല. ഈ വിഷയത്തില്‍ ഞങ്ങളെ മോശക്കാരാക്കും വിധമുള്ള പ്രചരണം ദയവു ചെയ്തു അവസാനിപ്പിക്കുക.. ഒരുപാട് സ്വപ്നങ്ങളുള്ള ഒരു പെണ്‍കുഞ്ഞു വളര്‍ന്നുവരുന്നുണ്ട് ഞങ്ങളുടെ വീട്ടില്‍. അവളുടെ ജീവിതത്തില്‍ ഇനിയും ഒരു പോറല്‍ പോലും വരാന്‍ നിങ്ങളനുവദിക്കരുത് എന്ന് മാത്രം ആണ് ഞങ്ങളുടെ അഭ്യര്‍ത്ഥന…

ഞങ്ങളുടെ യാതൊരു അറിവോടു കൂടെയുമല്ലാത്ത പ്രസ്താവനകള്‍ തലക്കെട്ടായി പല ചാനലുകളിലും ഇപ്പോളും പ്രസിദ്ധീകരിച്ചു വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നുണ്ട് അതില്‍ ഞങ്ങളാലാവുന്നതെല്ലാം നീക്കം ചെയ്യാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെ പറ്റിയുള്ള എന്റെ വിശദീകരണങ്ങള്‍ ഞാന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ തന്നെ പറഞ്ഞു അവസാനിപ്പിച്ചതുമാണ്, അതിനാല്‍, വീണ്ടും ഇതൊരു ചര്‍ച്ചാവിഷയമാക്കാതിരിക്കാന്‍ ഞങ്ങള്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.

എന്നും എല്ലാവരോടും സ്‌നേഹം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *