കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പരിക്കേറ്റ ജിതിന് ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്കടിച്ചു.
ഗുരുതരമായി പരിക്കേറ്റ ജിതിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിന്- വിനീഷ ദമ്പതികളുടെ മക്കളുടെ മുന്പിലായിരുന്നു ക്രൂരമായ ആക്രമണം.
കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു(69), , ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകള്‍ നടക്കും.
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന ഋതു ജയന് ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്. സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി പറഞ്ഞു.
കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് ഋതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
