കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ അന്വേഷണ സംഘത്തിനെതിരേ ആരോപണങ്ങളുമായി മാമിയുടെ ഡ്രൈവര്‍ രജിത്തും കുടുംബവും. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമി ബിസിനസ് ആവശ്യങ്ങള്‍ക്കായി പല സ്ഥലത്തും പോവാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്‍കി. ഇതില്‍ അസ്വാഭാവികത ഉണ്ടെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കുന്നില്ലെന്നും രജിത്ത് ആരോപിച്ചു.
മാമിയെ കാണാതായ ശേഷം പോലീസ് തന്നെയും സുഹൃത്തുക്കളേയും മക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാങ്ങളേയും വേട്ടയാടുന്നുവെന്നും രജിത്ത് ആരോപിച്ചു. സുഹൃത്തുക്കളെ വിളിക്കാനാകുന്നില്ല. താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഭാര്യയെ പൊലീസ് വിളിപ്പിച്ചു, പത്ത് മണി മുതല്‍ അഞ്ച് മണി വരെ ചോദ്യം ചെയ്തു, മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. രാവിലെ നാല് മണിക്ക് ഗേറ്റ് ചാടിക്കടന്ന് പോലീസ് വാതിലില്‍ മുട്ടുന്നു. ഭാര്യയുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. പത്ത് ദിവസമായി കാറ് കൊണ്ടുപോയിട്ടെന്നും രജിത്ത് കുമാര്‍ പറഞ്ഞു. മാമി അവസാനമായി പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. പോലീസ് ചോദിക്കുന്ന എല്ലാ കാര്യവും തനിക്കറിയാത്തതാണെന്നും രജിത് കുമാര്‍ പറഞ്ഞു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ എലത്തൂര്‍ സ്വദേശി രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇവരെ കാണാനില്ലെന്നുകാണിച്ച് തുഷാരയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ ഗുരുവായൂരില്‍വെച്ച് ഇരുവരേയും കണ്ടെത്തുകയായിരുന്നു.

