പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ; എംടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ സാഹിത്യപ്രതിഭ എം ടി വാസുദേവന്‍ നായരുടെ ഭൗതികശരീരം വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍.

സാഹിത്യത്തില്‍ എന്ന പോലെ എംടി സിനിമയിലും ഒന്നാംപേരുകാരനായിരുന്നു എംടി . മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ എംടിയുടെ എഴുത്ത് പേനിയിലൂടെ വെള്ളിത്തിരയിലെത്തിയിരുന്നു. അങ്ങനെ ഇതിഹാസ ജീവിതം നേടിയ കഥാപാത്രങ്ങളായ മോഹന്‍ലാല്‍ എംടിയെ അനുസ്മരിച്ച് കുറിപ്പെഴുതിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ കുറിപ്പ്.

മഴ തോര്‍ന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എംടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ.എംടി സാര്‍ എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികള്‍ അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതില്‍പ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ? മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുക? വേദനയോടെ, പ്രാര്‍ഥനകളോടെ.

അന്തരിച്ച സാഹിത്യപ്രതിഭ എം ടി വാസുദേവന്‍ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിക്കുകയും ചെയ്തിരുന്നു മോഹന്‍ലാല്‍. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.എനിക്ക് നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ നായര്‍. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്’. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *