സുഖ്ബീര്‍ സിങ് ബാദലിന് നേരെ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് വധശ്രമം

ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തില്‍വെച്ച് ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഖലിസ്താന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ് ചൗരയാണ് അക്രമി. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി.

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്. രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *