കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കേരളം അവഗണന നേരിടുന്നു; എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കേരളം അവഗണന നേരിടുന്നുവെന്നതിന്റെ തെളിവാണ് കേരളത്തിന്റെ പ്രതിനിധിയായ കെ.വി തോമസിനോട് വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ മറുപടിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

വയനാട് ദുരന്തം നടന്ന് മൂന്ന് മാസമായി കേന്ദ്രം ഒരു സഹായവും നല്‍കിയിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയടക്കം നേരിട്ട് വന്ന് കണ്ടതാണ്. ഇപ്പോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ക്കും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മുമ്പ് ദുരന്തങ്ങളില്‍ വിദേശ സഹായം ലഭിക്കാം എന്ന നിലവന്നപ്പോള്‍ നിഷേധത്മക നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

കേരളത്തിലെ പോലെ ഇത്തരത്തിലുള്ള ദുരന്തങ്ങളൊന്നും ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് ഇതിനകം തന്നെ സഹായം നല്‍കാന്‍ ബി.ജെ.പി ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ടെന്നും നേരത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ആശ്വാസമായി ഫണ്ട് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം നിഷേധിച്ചിരുന്നു.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ല എന്ന് മാത്രമല്ല നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നാണ് പറയാനുള്ളത്.

യു.ഡി.എഫ് ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടിനൊപ്പമല്ല. ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ചാണ്. ബി.ജെ.പി കള്ളപ്പണത്തില്‍ കുളിച്ചുനില്‍ക്കുകയാണെന്നും കൊടകര കുഴല്‍പ്പണക്കേസിലുള്‍പ്പെടെ കേന്ദ്രം നിലപാടുകളൊന്നും സ്വീകരിക്കുന്നില്ല എന്നും,’ ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *