നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് കുറ്റബോധമില്ല, പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കും ; എസ്പി അജിത്കുമാര്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമര്‍. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം.

പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്.

2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീച്ചത്.

മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് വിശ്വസിച്ചിട്ടില്ല. നെന്മാറയിലേത് ആസൂത്രിത കൊലപാതകമാണ്. ആയുധം നേരത്തെ വാങ്ങി വെച്ചു. പ്രതി വിഷം കഴിച്ചിട്ടില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്.

പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിന്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങള്‍ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിന്റെ പരിശോധന ഇയാള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
മുള്ളുവേലി ചാടിക്കടന്നതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകുന്നില്ല.ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാന്‍ കാരണമെന്നും എസ്പി പറഞ്ഞു.

സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. തലേ ദിവസം സുധാകരനുമായി തര്‍ക്കം ഉണ്ടായി. സുധാകരന്റെ കുടുംബത്തോട് പ്രതിക്ക് പകയുണ്ട്. പ്രതിയ്ക്ക് രക്ഷപ്പെടാന്‍ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *