നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ;രാഹുലും ഹോട്ടലില്‍ : പാലക്കാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്‍ അടക്കമുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും ആരോപണ വിധേയനായ ഫെനി നീല ട്രോളി ബാഗുമായി നടന്നു പോകുന്നതിന്റെ ദൃശ്യവും വീഡിയോയില്‍ ഉണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.

നിരവധി ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. കോറിഡോറിലെ ദൃശ്യങ്ങളില്‍ ശ്രീകണ്ഠന്‍ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നതും കാണാം. എന്നാല്‍ ഫെനിയുടെ കയ്യില്‍ അപ്പോള്‍ പെട്ടി ഇല്ല.
അതിനു ശേഷം 10.47ന് പിന്നീട് രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. ഈ മുറിയില്‍ നിന്ന് കനമുള്ള പെട്ടിയുമായി ഫെനി വരുന്നതും ദൃശ്യങ്ങളില്‍ കാണാം. 10.51നുള്ള ദൃശ്യത്തില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നതും കാണാം. അതിനു ശേഷം 10.53ന് ഫെനി ഹോട്ടലിന് പുറത്തേക്ക് പോകുന്നു. അതുകഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് ഫെനി വീണ്ടും ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് റൂമിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍കാണാം.

തിരഞ്ഞെടുപ്പ് അവലോകനത്തിനു വേണ്ടിയാണ് ഹോട്ടലില്‍ യോഗം ചേര്‍ന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. അടുത്ത ഏഴ് ദിവസത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്യാന്‍ വേണ്ടിയാണ് താന്‍ അവിടെ എത്തിയത്. കോഴിക്കോട് പോകാനുണ്ടായിരുന്നതുകൊണ്ട് തന്നെ പെട്ടിയില്‍ തന്റെ വസ്ത്രങ്ങളായിരുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്. പെട്ടി ഉയര്‍ത്തിക്കാട്ടി രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *