ഡല്‍ഹി : ബുള്‍ഡോസര്‍ രാജില്‍ സര്‍ക്കാരിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വാസസ്ഥലം എങ്ങനെ തകര്‍ക്കാനാകുമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു. പ്രതികളുടെ വീടുകള്‍ തകര്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട. പാര്‍പ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.
നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം. ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം. അത് നഷ്ടപ്പെടരുതെന്നാണ് മനുഷ്യന്റെ സ്വപ്നമെന്നും കോടതി പറഞ്ഞു.
കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാകും. അനധികൃത നിര്‍മ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിര്‍ദേശങ്ങളെന്നും കോടതി വ്യക്തമാക്കി.
മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ വീടുകള്‍ പൊളിക്കരുത്. 15 ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. പൊളിക്കല്‍ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

