തൃശൂര്‍ സ്വദേശി റഷ്യയില്‍ മരിച്ചത് ഡ്രോണ്‍ ആക്രമണത്തിലെന്ന് ഒപ്പമുള്ള സുഹൃത്ത്

തൃശൂര്‍: യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് ഒപ്പമുണ്ടയിരുന്ന സുഹൃത്തും ബന്ധുവുമായ ജയിന്‍. ബിനില്‍ കൊല്ലപ്പെട്ട വിവരം ജയിന്‍ ബന്ധുക്കളെ വിഡിയോ കോള്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് വിശദവിവരങ്ങള്‍ അറിയിച്ചത്. മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ജയിന്‍ മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

‘ബിനിലേട്ടന്‍ തലേദിവസം രാത്രി വേറെ ആളുകളുടെ കൂടെയാണ് പോയത്. ഞാന്‍ അടുത്ത ദിവസമാണ് പോയത്. പോകുന്ന വഴി ബിനിലേട്ടന്‍ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാന്‍ കണ്ടു. പേടിച്ച് പോയി നോക്കിയപ്പോള്‍ ദേഹത്ത് മുഴുവന്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നു. ഞാന്‍് അവരെ വിവരം അറിയിച്ചു. അപ്പോള്‍ അവര്‍ ‘അവിടെ നില്‍ക്കരുത്’ എന്ന് പറഞ്ഞ് എന്നെ തിരികെ ഓടിച്ചു. ഞാന്‍ നോക്കുമ്പോള്‍ കമിഴ്ന്നുകിടക്കുകയായിരുന്നു. ഞാന്‍ ചെന്ന് നേരെയാക്കി. അപ്പോഴേക്കും ശരീരമൊക്കെ മരവിച്ച് പോയിരുന്നു. ശ്വാസം നോക്കിയപ്പോള്‍ അതും കണ്ടില്ല. വെടി കൊണ്ടതല്ല. ഡ്രോണ്‍ അറ്റാക്കാണ്. അതും കഴിഞ്ഞ് പോകുന്ന വഴി എന്റെ നേര്‍ക്കും ഡ്രോണ്‍ അറ്റാക്കുണ്ടായി. ഞാന്‍ തിരികെ ചെന്ന് എനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ പോകണം എന്നും അറിയിച്ചു. പിറ്റെ ദിവസം എന്നെ അവിടെ നിന്ന് തിരിച്ചിറക്കി. ബിനിലേട്ടന്‍ അഞ്ചാം തീയ്യതി ആണ് പോയതെന്ന് തോന്നുന്നു. ആറാം തീയതി രാവിലെയാണ് ഞാന്‍ കണ്ടത്’ -ജെയിന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *